കേരളത്തിന്‍റെ സിരകളില്‍ ഇനി ‘സമരാഗ്നി’യുടെ വീര്യം; കെപിസിസിയുടെ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് തുടക്കം

Jaihind Webdesk
Thursday, February 8, 2024

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിക്കുന്ന ജനകീയപ്രക്ഷോഭ യാത്രയായ സമരാഗ്നിക്ക് ഇന്ന് കാസർഗോഡ് നിന്ന് തുടക്കമാകും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കുന്ന യാത്ര നാളെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 9-ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന സമരാഗ്നി 29-ന് തിരുവനന്തപുരത്ത് സമാപിക്കും.

ഇന്ന് വൈകിട്ട് 4 മണിക്ക് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്നിയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നിര്‍വഹിക്കും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

മുപ്പതിലധികം മഹാസമ്മേളനങ്ങള്‍:

പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നിയില്‍ മുപ്പതിലധികം മഹാസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തും.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം ദിവസവും വെെകുന്നേരങ്ങളിലാണ് പൊതുസമ്മേളനങ്ങളുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. മൂന്നാഴ്ച നീളുന്ന സമരാഗ്നിയുടെ സമാപനസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ പ്രിയങ്കാ ഗാന്ധിയോ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ ‘സമരാഗ്നി’

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്നി. കേവലം രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും അവരുടെ ജീവിതത്തെ സ്പര്‍ശിച്ചുമായിരിക്കും യാത്ര കടന്നു പോകുന്നത്. എല്ലാ ദിവസവും രാവിലെ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ദുരിതങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയ സദസ് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ 12 മണി വരെയാണ് ജനകീയ ചര്‍ച്ചാ സദസ്. കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പോലീസിന്‍റെയും മാഫിയകളുടെയും അക്രമത്തിനിരായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്നും തഴയപ്പെട്ടവര്‍, സാമൂഹികക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളില്‍നിന്നും പരാതികള്‍ കേള്‍ക്കും. അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. അതില്‍ നടപടി സ്വീകരിക്കാന്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തും. 12 മണിക്ക് ശേഷം കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടാകും.

ജനകീയ ചര്‍ച്ച സദസിന്‍റെ ക്രമീകരണങ്ങള്‍ക്കും മേല്‍നോട്ടങ്ങള്‍ക്കുമായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ചെയര്‍മാനും സജീവ് ജോസഫ് എംഎല്‍എ കണ്‍വീനറുമായിട്ടുള്ള സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടി. സിദ്ദിഖ് എംഎല്‍എയാണ് ചീഫ് കോഓര്‍ഡിനേറ്റര്‍. സമരാഗ്നി ഘോഷയാത്രയും പൊതുസമ്മേളന പരിപാടികളും ജനകീയ ചര്‍ച്ചാ സദസും ഉള്‍പ്പെടെ എല്ലാ പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടപ്പാക്കുന്നത്. അതിനായി സേവാദളിന്‍റെയും പോഷക സംഘടനകളുടെയും വളണ്ടിയര്‍മാരെ പ്രത്യേകമായി നിയോഗിക്കും.

പ്രിയദര്‍ശിനിയുടെ സഞ്ചരിക്കുന്ന പുസ്തകശാല

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്‍റെ സഞ്ചരിക്കുന്ന പുസ്തകശാല സമരാഗ്നി ജാഥയ്‌ക്കൊപ്പം കാസര്‍ഗോഡുനിന്നും യാത്ര തിരിക്കും.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധുവിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി പുസ്തകവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, സെക്രട്ടറി ബിന്നി സാഹിതി എന്നിവര്‍ പങ്കെടുക്കും. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും പുസ്കവണ്ടിയിലൂടെ ലഭിക്കും.