കേരളത്തില്‍ ഇരുപത് സീറ്റും നേടുമെന്ന് കെപിസിസി നേതൃയോഗത്തില്‍ വിലയിരുത്തല്‍; സിപിഎമ്മിന്‍റെ വർഗീയ വിദ്വേഷപ്രചാരണത്തിനെതിരെ 11 ന് വടകരയില്‍ യുഡിഎഫ് കൂട്ടായ്മ

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. വടകരയിൽ സിപിഎം നടത്തിയ വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ 11 ന് വടകരയിൽ യുഡിഎഫ് കൂട്ടായ്മ സംഘടിപ്പിക്കും. രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. നേതൃയോഗത്തിന് ശേഷം ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിശകലനമാണ് കോൺഗ്രസ് നേതൃയോഗം നടത്തിയത്. ഇരുപത് സീറ്റും നേടുമെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. വടകരയിൽ സിപിഎം നടത്തുന്ന വർഗീയ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മേയ് 11 ന് സിപിഎമ്മിന്‍റെ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയിൽ യുഡിഎഫ് കൂട്ടായ്മ സംഘടിപ്പിക്കും. രാഹുൽ ഗാന്ധിക്കെതിരായ പി.വി. അൻവറിന്‍റെ പരാമർശം പിൻവലിച്ച് മാപ്പു പറയണം. അല്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.എം. ഹസൻ പറഞ്ഞു.

മരണപ്പെട്ടവരുടെയും വോട്ടു ചെയ്യാത്തവരുടെയും കൃത്യമായ പട്ടിക തയാറാക്കാൻ ഡിസിസികൾക്ക് നിർദ്ദേശം നൽകാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നൽകിയ പരാതികൾ അവഗണിച്ചെന്ന് എം.എം. ഹസൻ ചൂണ്ടിക്കാട്ടി. കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, രമേശ് ചെന്നിത്തല, കെ. സുധാകരൻ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികള്‍, ഡിസിസി പ്രസിഡന്‍റുമാർ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment