ഷിഗല്ല ഭീഷണിയില്‍ കോഴിക്കോട് ; അതീവ ജാഗ്രതാ നിർദേശം

Jaihind News Bureau
Sunday, December 20, 2020

 

കോഴിക്കോട് : ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് കടന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ സജീവമാക്കി. രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച്‌ മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പിൽ പ്രത്യേക മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷിഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തില്‍ അഞ്ച് പേര്‍ക്കായിരുന്നു രോഗലക്ഷണം. പിന്നീട് കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തുകയായിരുന്നു.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗല്ല പടരുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.