കോഴിക്കോട് ഐസിയു പീഡനക്കേസ്; നഴ്സിംഗ് സൂപ്രണ്ടിന്‍റെ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ

Jaihind Webdesk
Sunday, January 7, 2024

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ നഴ്‌സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. നഴ്‌സിംഗ് സൂപ്രണ്ട് ബെറ്റി ആന്‍റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് സ്റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് സ്റ്റേ.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡന പരാതിയില്‍ നിന്നും പിന്മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത, ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണം. എല്ലാ വാര്‍ഡുകളും വ്യക്തമാകുന്ന തരത്തില്‍ സിസി ടിവി സ്ഥാപിക്കണം. സ്ത്രീകളായ രോഗികളെ റിക്കവറി റൂമില്‍ നിന്നും മാറ്റാന്‍ മെയില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കരുതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.

അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സസ്പെഷനിലായിരുന്ന അഞ്ചു ജീവനക്കാരെ കഴിഞ്ഞ ദിവസം തൃശൂര്‍ കോട്ടയം മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരുന്നു. സസ്പെന്‍ഷനിലായ ജീവനക്കാരെ തിരിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു. പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും സസ്പെന്‍ഷന്‍ നടപടി നീട്ടി. ഈ സസ്പെന്‍ഷന്‍ പിന്‍വലിച്ചാണ് ജീവനക്കാരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയത്.