രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരുങ്ങി കോഴിക്കോട്

Jaihind Webdesk
Wednesday, March 13, 2019

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ കോഴിക്കോട് നഗരം ഒരുങ്ങിക്കഴിഞ്ഞു. കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ജനമഹാറാലയിൽ ആയിരങ്ങളാണ്‌ പങ്കെടുക്കുക. അതേസമയം മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം മാറ്റിവെച്ചു.

രാജ്യത്തു ലോകസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യത്തെ പൊതു റാലിയാണ് കോഴിക്കോട് നടക്കുന്നത്. ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ കോഴിക്കോട് നഗരവും ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ജനമഹാറാലിയിൽ പങ്കെടുക്കാൻ എത്തുന്നത്.

കനത്ത സുരക്ഷയിലാണ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്‍റെ വയനാട്ടിലെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കില്ല. പ്രദേശത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സുരക്ഷ ചുമതല വഹിക്കുന്ന എസ്പിജി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും കേരള പോലീസും അനുബന്ധ വകുപ്പുകളും കനത്ത സുരക്ഷയാണ് രാഹുൽ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ളത്

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി എസ്പിജി പ്രത്യേകയോഗം ചേര്‍ന്നു. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്തിടെ മാവോവാദികളും പോലീസും ഏറ്റുമുട്ടലില്‍ ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന് പ്രതികാരം എന്നവണ്ണം മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിലക്കിയത്.