ആസൂത്രിത കലാപത്തില്‍ കൊടി സുനിയെ സംരക്ഷിക്കാന്‍ ജയില്‍വകുപ്പ്; കലാപം നടന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം

Jaihind Webdesk
Saturday, November 11, 2023


ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടത്തിയ ആസൂത്രിത കലാപത്തില്‍ തുടരന്വേഷണത്തിന് മുതിരാതെ ജയില്‍ വകുപ്പ്. സുനിക്ക് ജയില്‍ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും സഹായികളായി നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായില്ല. കഴിഞ്ഞ ഞായറാഴ്ച വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ 10 തടവുകാര്‍ നടത്തിയ കലാപം ആസൂത്രണം ചെയ്തതില്‍ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട് എന്നാണ് ഉയരുന്ന ആരോപണം. കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ജയില്‍ വകുപ്പ്. മധ്യമേഖലാ ഡിഐജിയുടെ കീഴിലുള്ള വിയൂരില്‍ നിന്ന് ഉത്തര മേഖലാ ഡിഐജിയുടെ കീഴാലുള്ള തവനൂരിലേക്ക് കലാപത്തിന് പിന്നാലെ കൊടി സുനിയെ മാറ്റിക്കൊടുത്തു.

കണ്ണൂരിലേക്ക് പ്രത്യക ഉത്തരവില്ലാതെ മാറ്റുന്നതിന് ഇനി തടസ്സമില്ല. അതീവ സുരക്ഷാ ജയിലിന്റെ ഇന്നര്‍ സര്‍ക്കിള്‍ ബ്ലോക്കില്‍ നിന്നാണ് കലാപം തുടങ്ങുന്നത്. തടവുകാര്‍ പുറത്തിറങ്ങണമെങ്കില്‍ ഗേറ്റ് തുറക്കണം. തൊട്ടടുത്ത ഓഫീസ് റൂമിലേക്ക് രഞ്ജിത്ത് ഉള്‍പ്പടെയുള്ള തടവുകാരെത്തിയത് ഉദ്യോഗസ്ഥരില്‍ ചിലരുടെ സഹായത്താലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇക്കാര്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മധ്യമേഖലാ ഡിഐജി പ്രാഥമികാന്വേഷണം നടത്തി തിടുക്കപ്പെട്ട് തടവുകാരെ ജയില്‍ മാറ്റിക്കൊടുത്തു. ജയിലില്‍ കലാപം നടക്കുമ്പോള്‍ സുനിയെ സഹായിച്ച ജീവനക്കാരില്‍ ചിലര്‍ കാഴ്ചക്കാരായി നിന്നു എന്നും ആക്ഷേപമുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവനക്കാരെത്തിയാണ് കലാപം നിയന്ത്രിച്ചത്. 13 പേരാണ് അതീവ സുരക്ഷാ ജയിലിലന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. കലാപം നിയന്ത്രിച്ച ശേഷം നടത്തിയ പരിശോധനയില്‍ കൊടി സുനിയും ടിറ്റോ ജറോമും ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണ്‍ കണ്ടെടുത്തിരുന്നു. വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് തടവുകാരെ ഇന്നര്‍ സര്‍ക്കിളിലെ ബ്ലോക്കിലെത്തിക്കുക. അതുകൊണ്ടു തന്നെ ഇവിടേക്ക് മൊബൈല്‍ എത്തിച്ചതിലും ഉദ്യോഗസ്ഥരുടെ കൈയ്യുണ്ടെന്നത് വ്യക്തം.