ലോക്ക്ഡൗൺ ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങള്‍ കാറ്റില്‍ പറത്തി കേരളം. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തിന്‍റെ സമീപനം തിരിച്ചടിയാകുമെന്നും നിയന്ത്രിത ഇളവുകളില്‍ നിന്നുള്ള വ്യതിചലനം കേന്ദ്ര മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവ് സംബന്ധിച്ച് ഏപ്രില്‍ 15 നാണ് കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചത്. എന്നാല്‍ ഏപ്രില്‍ 17ന് കേരളം പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര നിർദേശങ്ങള്‍ ലംഘിക്കുന്നതാണ്. വര്‍ക്ക്ഷോപ്പുകള്‍, ബാർബർ ഷോപ്പുകള്‍, റെസ്റ്റോറന്‍റ്സ്, ബുക്ക്സ്റ്റാളുകള്‍, സിറ്റി ബസ് സർവീസ്, കാറുകള്‍പോലെയുള്ള വാഹനങ്ങളുടെ പിന്നില്‍ രണ്ട് യാത്രക്കാരെ അനുവദിക്കുക തുടങ്ങിയവ കേന്ദ്ര നിർദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രം ഇടപെട്ടതോടെ ഇളവുകളിൽ മാറ്റം വരുത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ഇരുചക്ര വാഹനങ്ങളിൽ ഒന്നിലധികം ആൾ, ബാർബർ ഷോപ്പ് പ്രവർത്തനം, റസ്റ്റോറന്‍റിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കൽ എന്നിവ പിൻവലിച്ചേക്കും.