‘മണിപ്പൂരില്‍ നിന്ന് കേരളത്തിന് പാഠം പഠിക്കാനുണ്ട്’; കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രതിഷേധിക്കുമെന്ന് കെ സുധാകരന്‍ എംപി

 

തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മണിപ്പൂരില്‍ നിന്ന് കേരളത്തിന് പാഠം പഠിക്കാനുണ്ടെന്നും കേരളത്തിലേക്ക് ബിജെപി കടന്നുവന്നാല്‍ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്‌തേയ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. ബിജെപി ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും പിന്തുണയോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. 54 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗപദവിയും സംവരണവും നല്‍കാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇത് അവിടെയുള്ള ആദിവാസി വിഭാഗത്തിന്‍റെ ഭൂമിയും ജോലിയും നഷ്ടപ്പെട്ട് അവരുടെ അടിവേരുതന്നെ പിഴുതെടുക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. മണിപ്പൂരിലെ അശാന്തി സമീപ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്. 25 വര്‍ഷം കൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതില്‍നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നുവന്നാല്‍ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment