നിയമസഭാ കയ്യാങ്കളി കേസ്: ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണം; അവസാന അവസരമെന്ന് കോടതി

Jaihind Webdesk
Wednesday, July 27, 2022

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ പ്രതികൾ സെപ്റ്റംബർ 14ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. കുറ്റപത്രം വായിച്ചുകേൾപ്പിക്കാനാണ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ സഭയില്‍ അക്രമം അഴിച്ചുവിട്ട് 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് കേസ്.

നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സർക്കാരും പ്രതികളും സുപ്രീം കോടതിയിൽ പോയിരുന്നു. എന്നാൽ കേസിൽ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിന്‍റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബർ 14 ന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രതികൾ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.