നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും

Jaihind Webdesk
Sunday, April 10, 2022

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് നാളെ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ആലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിര്‍ദേശം. അതേസമയം വധഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു.

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയതായി ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുക. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യയേയും ഒപ്പമിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിന്‍റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

അതേ സമയം വധഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിന്‍റെ അഭിഭാഷകരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അഭിഭാഷകര്‍ക്ക് അന്വേഷണസംഘം നാളെ നോട്ടീസ് നല്‍കും. കേസില്‍ തെളിവ് നശിപ്പിച്ചതിനാണ് നടപടി. അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ നേരത്തെ ദിലീപിന്‍റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരുന്നു. അഡ്വ. ബി രാമന്‍പിള്ള, അഡ്വ. സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടീസ്. ദീലീപിന്‍റെ അഭിഭാഷകന്‍റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് ഐ.ടി വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ പങ്ക് തെളിയിക്കാന്‍ ഏറ്റവും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്.