‘പേടിച്ചു പിന്മാറിയ ചരിത്രമില്ല, വിരട്ടി മൂലയ്ക്കിരുത്താമെന്നത് വ്യാമോഹം’; കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, March 20, 2023

 

തിരുവനന്തപുരം: മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നുവെന്നും കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്‍റേടവുമാണ് മുഖ്യമന്ത്രി പുലര്‍ത്തേണ്ടത്. എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും ജനദ്രോഹ ഭരണത്തെയും ഭരണപരാജയത്തെയും പിടിപ്പുകേടിനെയും വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് കലാപ ശ്രമമാകുകയെന്ന് കെ സുധാകരന്‍ ചോദിച്ചു. നിയമവാഴ്ചയെ അനുസരിച്ചാണ് ശീലം എന്നുകരുതി നട്ടെല്ല് ആരുടെയും മുന്നില്‍ പണയം വെച്ചിട്ടില്ല. തല ഉയര്‍ത്തി തന്നെയാണ് നാളിതുവരെ പൊതുപ്രവര്‍ത്തനം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ടതിന്‍റെ പേരില്‍ കേസും കോടതിയും ഒരുപാട് കണ്ടും അതിനെ ധെെര്യത്തോടെ നേരിട്ടും തന്നെയാണ് ഇതുവരെയെത്തിയത്. പോലീസ് കേസിന്‍റെ പേരിലോ ആരെയെങ്കിലും പേടിച്ചോ പിന്മാറിയ ചരിത്രം തന്‍റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാകുകയുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയനോളം നിലവാരം താഴാന്‍ കേരളത്തില്‍ മറ്റാര്‍ക്കും സാധ്യമല്ല. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം തുടങ്ങി മലയാള ഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത ഭാഷാ വിദഗ്ധനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സംഭാവനകളില്‍ ഒരെണ്ണം എടുത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. പൊതുപ്രവര്‍ത്തകന്‍റെ അന്തസിന് ചേരാത്ത വിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി പ്രയോഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍. മാന്യതയുടെ കുപ്പായം അണിഞ്ഞ് പുതിയ പിണറായി വിജയനാകാന്‍ എത്ര ശ്രമിച്ചാലും പഴയ പിണറായി വിജയന്‍റെ ഭൂതകാലം കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുമെന്നും കെ സുധാകരന്‍ എംപി പരിഹസിച്ചു.