ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴും സർക്കാരിന്‍റെ ധൂർത്തും ആർഭാടവും; ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് കെ സുധാകരൻ എംപി

Jaihind Webdesk
Friday, August 4, 2023

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ പൊടിച്ച് നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്‍റെ ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം പി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ പാലസിന്‍റെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത്. സർക്കാരിന്‍റെ നിത്യനിദാന ചെലവുകൾക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്ച്ചിലവെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

സമസ്ത മേഖലകളെയും ബാധിച്ചിരിക്കുന്ന വിലക്കയറ്റം  നിയന്ത്രിക്കാൻ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ല. സർക്കാരിന്‍റെ കെട്ടുകാര്യസ്ഥത കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പദ്ധതികളുടെ പ്രവർത്തനം പോലും അവതാളത്തിലായി. മൂന്നുമാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഈ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്തു കഴിയുമ്പോൾ ഖജനാവ് കാലിയാകുന്ന അവസ്ഥയാണ്. നെല്ല് സംഭരിച്ച വകയിലും കോടികൾ കർഷകർക്ക് നൽകാനുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോ വിപണി ഇടപെടലിലൂടെ പിടിച്ചു നിർത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. ഓണക്കാലമായിട്ടും സപ്ലൈകോയിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളില്ല. കഴിഞ്ഞ എട്ടുവർഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളിൽ ഭൂരിഭാഗവും സപ്ലൈകോ സ്റ്റോറുകളിൽ കിട്ടാനില്ല. ജീവിക്കാൻ വഴിയില്ലാതെ ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴാണ് സർക്കാരിന്‍റെ ധൂർത്തും ആർഭാടവുമെന്ന് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്. സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും കെ സുധാകരൻ എംപി പറഞ്ഞു.