ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുപോലെ ഇപ്പോള്‍ വി.ഡി സതീശന് പിന്നാലെ; ഒറ്റക്കെട്ടായി സംരക്ഷിക്കും: അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.ഡി സതീശന്‍റെ പ്രകടനത്തില്‍ അന്തംവിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിലാണ് അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ലെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യാജക്കേസ് ഉണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വ്യാജ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തളര്‍ത്തുന്നതിലൂടെ യുഡിഎഫിനെ തളര്‍ത്താമെന്ന കണക്കൂട്ടലിലാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ ഹീനമായ രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇനിയെങ്കിലും ഇത്തരം നെറികേടുകളില്‍നിന്ന് മുഖ്യമന്ത്രി പിന്മാറണം. പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

2018 ലെ മഹാപ്രളയത്തിന്‍റെ ദുരിതം ഏറ്റുവാങ്ങിയവര്‍ക്ക് സഹായം എത്തിക്കാതിരിക്കുകയും പ്രളയ ഫണ്ട് കയ്യിട്ടുവാരുകയും ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍കൊള്ള നടത്തുകയും ചെയ്ത പിണറായി സര്‍ക്കാരിന് വി.ഡി സതീശന്‍ നടത്തിയ പ്രളയസഹായം ഒരു വിസ്മയമാണ്. പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് അന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പും നിയമസഭാ സ്പീക്കറും നിലപാടെടുത്ത വിഷയത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ചു നടക്കുന്ന പണപ്പിരിവും അതിലെ അതിസമ്പന്നന്മാരുടെ സാന്നിധ്യവുമൊക്കെ സതീശന്‍ തുറന്നുകാട്ടിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതുകൊണ്ടാണ് വിദേശയാത്രയ്ക്ക് തൊട്ടുമുമ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി അവസാനം അപഹാസ്യമായതു വി.ഡി സതീശന്‍റെ കാര്യത്തിലും സംഭവിക്കുമെന്നും കെ സുധാകരന്‍ എംപി കൂട്ടിച്ചേർത്തു.

Comments (0)
Add Comment