ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട സഖാക്കള്‍ക്ക് സ്മാരകം; സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നുവെന്ന് കെ. സുധാകരൻ

Jaihind Webdesk
Saturday, May 18, 2024

 

തിരുവനന്തപുരം: ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ലോകത്ത് ഭീകരസംഘടനകളും താലിബാന്‍കാരുമൊക്കെ ചെയ്യുന്ന അതേ പ്രവൃത്തിയാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകരപ്രവര്‍ത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിനു തെളിവാണെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

2015-ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചത്. അന്ന് പാര്‍ട്ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ മാസം പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സിപിഎം ബോംബ് തയാറാക്കിയത്. പാനൂര്‍ മുളിയാതോട് ബോംബ് സ്‌ഫോടനം ഉണ്ടായപ്പോഴും സിപിഎം ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍, ഷുഹൈബ്, ശരത് ലാല്‍, കൃപേഷ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങി നിരവധി പേരെയാണ് സിപിഎമ്മിന്‍റെ ബോംബുകള്‍ ഇല്ലാതാക്കിയത്. സിപിഎമ്മിന്‍റെ ബോംബ് ആക്രമണത്തില്‍ നിന്ന് നിരവധി തവണ താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു തന്‍റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.  കേരളം പോലൊരു പരിഷ്‌കൃതസമൂഹത്തിലാണ് സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്‍റെ തേര്‍വാഴ്ച. കണ്ണൂരാണ് ഈ കാടത്തത്തിന്‍റെ പ്രഭവകേന്ദ്രം. രണ്ടു മൂന്നു ദശാബ്ദമായി പിണറായി വിജയനാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ഭരണത്തണലില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചുവരുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.