വനം കൊള്ളയില്‍ അന്നത്തെ വനം മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരന്‍ വിവാദ ഉത്തരവിട്ടത് സിപിഐ നിർദ്ദേശ പ്രകാരമെന്ന് കെ മുരളീധരന്‍ എംപി. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. മരംമുറിയെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോർട്ട തനിക്ക് ലഭിച്ചുവെന്ന് വനം മന്ത്രി പറഞ്ഞു. എന്നാല്‍ റവന്യു മന്ത്രി ആദ്യം പറഞ്ഞത് അങ്ങനൊരു റിപ്പോർട്ടില്ലെന്നാണ്. അതില്‍ നിന്ന് തന്നെ സിപിഐ മന്ത്രമാർ അറിഞ്ഞാണ് കൊള്ള നടത്തിയതെന്ന് വ്യക്തമായി.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് അഴിമതി ആരോപണങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത മന്ത്രി വനം കൊള്ളയില്‍ ഉള്‍പ്പെട്ടെങ്കില്‍ പാർട്ടി അറിവോടെ ആയിരിക്കുമെന്നും ആരോപണങ്ങള്‍ക്ക് കാനം രാജേന്ദ്രന്‍ മറുപടി പറയണമെന്നും കെ മുരളീധരന്‍ പറഞ്ഞു .