രാഹുല്‍ ഗാന്ധിയോട് അചഞ്ചലമായ വിശ്വാസം; ഭാരത് ജോഡോയില്‍ സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല; കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും; വ്യാജ പ്രചാരങ്ങള്‍ക്കെതിരെ കെ മുരളീധരന്‍ എംപി

Jaihind Webdesk
Tuesday, April 4, 2023

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരങ്ങളില്‍ പൊട്ടിത്തെറിച്ച് കെ. മുരളീധരന്‍ എംപി. നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.  കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം. രാഹുല്‍ ഗാന്ധിയോടുള്ള അചഞ്ചലമായ വിശ്വാസത്തിലാണ് 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി ഭാരത് ജോഡോയില്‍ സഞ്ചരിച്ചത് അല്ലാതെ ബി.ജെ.പിയിൽ ചേരാനല്ല.  ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുമെന്നും കെ മുരളീധന്‍ പറഞ്ഞു.

ഫേസ് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.
രാഹുല്‍ ഗാന്ധി യോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്‍റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്.
അത് കേരളത്തിലെ ജനങ്ങൾക്കറിയാം.