‘കെ. സുധാകരനെ വേട്ടയാടുന്നത് ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം’: അഡ്വ. മാർട്ടിൻ ജോർജ്

Jaihind Webdesk
Tuesday, May 21, 2024

 

കണ്ണൂർ: ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് നീതിയുടെ വിജയമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. ഗൂഢാലോചന കുറ്റം ചുമത്തി സുധാകരനെ ഈ കേസിന്‍റെ പേരിൽ വർഷങ്ങളായി വേട്ടയാടുന്ന സിപിഎം നേതൃത്വം ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ പുലർത്തണം. ചെയ്യാത്ത കുറ്റത്തിന് പതിറ്റാണ്ടുകളായി കെ. സുധാകരന്‍റെ ചോരയ്ക്കായി പാഞ്ഞു നടക്കുന്ന സിപിഎം നേതൃത്വം കോടതി വിധി ഉൾക്കൊണ്ട് അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മാർട്ടിന്‍ ജോർജ് ആവശ്യപ്പെട്ടു.

സിപിഎം ഇക്കാലമത്രയും ദുഷ്പ്രചരണങ്ങള്‍ നടത്തുകയായിരുന്നു. ഗുണ്ടയെന്നും ക്രിമിനലെന്നുമൊക്കെ വിശേഷിപ്പിച്ച് കെ. സുധാകരനെ വ്യക്തിഹത്യ നടത്താൻ സിപിഎം ശ്രമിച്ചപ്പോഴൊക്കെ കെ. സുധാകരന് പൊതു സമൂഹത്തിൽ ഇക്കാലമത്രയും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്‍റെ ജനപിന്തുണ നാൾക്കുനാൾ വർധിച്ചതേയുള്ളൂ എന്ന വസ്തുത മനസിലാക്കണമെന്ന് മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിക്കെതിരെ പൊതുഖജനാവിൽ നിന്ന് പണം എടുത്തുകൊണ്ട് സുപ്രീം കോടതിയിൽ പോകാൻ സർക്കാരിനോടുള്ള ഇ.പി. ജയരാജന്‍റെ അഭ്യർത്ഥന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഹൈക്കോടതി വിധിയോടെ കെ. സുധാകരനെന്ന ജനനേതാവിന്‍റെ നിരപരാധിത്വം തെളിഞ്ഞിരിക്കുകയാണ്. കൂടുതൽ കരുത്തോടെ പ്രസ്ഥാനത്തെ നയിക്കാൻ കെ. സുധാകരന് ഊർജമാകുന്നതാണ് ഹൈക്കോടതി വിധിയെന്നും അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.