ചികിത്സയ്ക്ക് പണം കിട്ടാതെ വീട്ടമ്മ മരിച്ചത് ദൗര്‍ഭാഗ്യകരം; കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്നത് സംസ്ഥാനത്തിന് അപമാനം

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വത്തുക്കള്‍ വിറ്റ് നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിച്ചില്ലെന്നത് സംസ്ഥാനത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് ഒരു ഉറപ്പും ഇല്ലാതാകുന്നത് നല്ലതല്ല. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കരുവന്നൂരില്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നതിന്‍റെ സൂചനയാണ് ചികിത്സയ്ക്ക് പണം ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവം. കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടും പണം കിട്ടാതെ പോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment