ആദ്യമായി ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി യുഎഇയില്‍ ; നഫ്താലി ബെന്നെറ്റിന് രാജകീയ സ്വീകരണം

ദുബായ് : ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് , ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി. അമേരിക്കന്‍ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണ ഉടമ്പടി ഒപ്പുവച്ച ശേഷമുള്ള ആദ്യത്തെ ഉന്നതല സന്ദര്‍ശനമാണിത്.

ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പ്രസിഡന്‍ഷ്യല്‍ ടെര്‍മിനലില്‍ എത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രിയെ യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. ഇസ്രയേലിലെ യുഎഇ സ്ഥാനപതി മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ, യുഎഇയിലെ ഇസ്രായേല്‍ സ്ഥാനപതി അമീര്‍ ഹയേക് എന്നിവരും പങ്കെടുത്തു.

യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ധനകാര്യ, ഉഭയകക്ഷിബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം നടത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി.

മുന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎഇ സന്ദര്‍ശനം പലതവണ നിശ്ചിയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. ഇസ്രയേല്‍ നയതന്ത്ര കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ജൂണില്‍, ഇസ്രയേല്‍ വിദേശകാര്യമന്ത്രി യേര്‍ ലാപിഡ്, അബുദാബി സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണ ഉടമ്പടി ഒപ്പുവച്ച ശേഷമുള്ള ആദ്യ ഉന്നതല സന്ദര്‍ശനം കൂടിയാണിത്.

Comments (0)
Add Comment