പാര്‍ട്ടി അണികള്‍ അഴിഞ്ഞാടുന്നു; ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് ലജ്ജയില്ലേയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, November 1, 2022

 

കൊച്ചി: സിപിഎം തങ്ങളുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളിലെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃശൂരിലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഒരു പ്രിന്‍സിപ്പലിന്‍റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പോലീസിന്‍റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്ഐയുടെയും പോലീസുകാരന്‍റെയും മുന്നില്‍ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോഴിക്കോട് ഡിവൈഎഫ്ഐ നേതാവ് വിമുക്തഭടന്‍റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. എറണാകുളത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈയ്യൊടിച്ചു. ഇപ്പോഴൊരാള്‍ മുട്ടുകാല് തല്ലിയൊടിക്കാന്‍ നടക്കുകയാണ്. ഇവരൊക്കെ എല്ല് സ്‌പെഷലിസ്റ്റുകളാണോയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ പാര്‍ട്ടി അണികള്‍ കുതിര കയറുമ്പോള്‍ നടപടി എടുക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് ലജ്ജയില്ലേയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറുമ്പോഴും  മുഖ്യമന്ത്രി മൗനത്തിലാണ്. അരി വില വര്‍ധിച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അരി വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ല. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ജനങ്ങള്‍ ജീവിക്കാനാകാത്ത അവസ്ഥയാണ്. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് കോണ്‍ഗ്രസും യുഡിഎഫും സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.