കലൂരില്‍ ഒന്നരവയസുള്ള കുരുന്നിനെ വെള്ളത്തില്‍ മുക്കി കൊന്നു; മുത്തശിയുടെ കാമുകന്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, March 9, 2022

 

കൊച്ചി: എറണാകുളം കലൂരില്‍ ഒന്നര വയസുള്ള കുഞ്ഞിനെ ഹോട്ടല്‍ മുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കലൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം. ശനിയാഴ്ചയാണ് കുട്ടിയുടെ മുത്തശി സിപ്സിയും സുഹൃത്തും രണ്ടു കുട്ടികള്‍ക്കൊപ്പം എത്തി ഹോട്ടലില്‍ മുറിയെടുത്തത്. ഞായറാഴ്ച ഹോട്ടലില്‍ തന്നെ ഇവര്‍ താമസിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവവുണ്ടായത്. കുട്ടി ഛര്‍ദ്ദിച്ചുവെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞ് ഒന്നര വയസുള്ള കുഞ്ഞിനെ തോളിലിട്ട് മറ്റേ കുട്ടിയെയും കൂട്ടി ഹോട്ടല്‍ റിസപ്ഷനില്‍ എത്തി. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. പാലു കൊടുത്തപ്പോള്‍ കുഞ്ഞിന്‍റെ ശിരസില്‍ കയറിയാതാണെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ശ്വാസകോശത്തിലടക്കം വെള്ളം നിറഞ്ഞതായി കണ്ടെത്തിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന് സിപ്സിയുടെ കാമുകൻ പോലീസിനോട് സമ്മതിച്ചു. ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്‍റെ കുഞ്ഞാണ് മരിച്ച ഒന്നരവയസുകാരി. അങ്കമാലി സ്വദേശിയായ സജീവ് ആണ് കുഞ്ഞിന്‍റെ പിതാവ്. ഇദ്ദേഹം ബൈക്കപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. കുഞ്ഞിന്‍റെ അമ്മ വിദേശത്താണ്.