‘ഇന്ത്യന്‍ ഡ്രോണുകളെ പറക്കാന്‍ അനുവദിച്ചത് സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍; പാക് പ്രതിരോധ മന്ത്രിയുടെ വിചിത്ര വാദം; ട്രോള്‍

Jaihind News Bureau
Friday, May 9, 2025

ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ എല്ലാ ഡ്രോണ്‍ ആക്രമണങ്ങളെ നിര്‍വീര്യമാക്കുകയും അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ശ്രമം പരാജയപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലായ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഉയര്‍ത്തിയ ന്യായീകരണത്തിന് വന്‍ ട്രോള്‍. വെള്ളിയാഴ്ച ദേശീയ അസംബ്ലിയിലാണ് ഖ്വാജ വിചിത്രപ്രസ്താവന നടത്തിയത്.

അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ പാക് സൈന്യം തടയാതിരുന്നത് മനഃപൂര്‍വമാണെന്നും , പാക്ക് സൈനിക കേന്ദ്രങ്ങളുടെ സ്ഥാനം വെളിപ്പെടുത്താതിരിക്കാനുള്ള തന്ത്രമാണെന്നുമാണ് മന്ത്രി വിശദീകരിച്ചത്. ‘തന്ത്രപ്രധാനവും സാങ്കേതികവുമായ സ്ഥാനങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനാണ് ഞങ്ങള്‍ ആ ഡ്രോണുകളെ തടയാതിരുന്നത്,’ അദ്ദേഹം പറഞ്ഞു. ഈ ഡ്രോണുകള്‍ ‘ഞങ്ങളുടെ സ്ഥാനങ്ങള്‍ കണ്ടെത്താന്‍’ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും അവയെ തടഞ്ഞിരുന്നെങ്കില്‍ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ വെളിപ്പെട്ടുപോകുമായിരുന്നുവെന്നും ആസിഫ് അവകാശപ്പെട്ടു. ‘അവ സുരക്ഷിതമായ പരിധിയിലേക്ക് പ്രവേശിച്ചപ്പോള്‍ മാത്രമാണ് ഞങ്ങള്‍ വെടിവെച്ചിട്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന, അന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തിനകത്തും വലിയ തോതിലുള്ള പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടത് മറച്ചുവെക്കാനുള്ള ദുര്‍ബലമായ ശ്രമമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങള്‍ പാക് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വ്യാഴാഴ്ച പാകിസ്ഥാന്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. പാകിസ്ഥാന്റെ ആക്രമണങ്ങളെ ഇന്ത്യ വിജയകരമായി തടയുകയും പരാജയപ്പെടുത്തുകയും അവരുടെ ഒരു എഫ്-16 യുദ്ധവിമാനവും രണ്ട് ജെഎഫ്-17 വിമാനങ്ങളും വെടിവെച്ചിടുകയും മറ്റ് മിസൈലുകള്‍ ഉള്‍പ്പെടുയുള്ള പ്രൊജക്ടൈലുകള്‍ തടയുകയും ചെയ്തിരുന്നു.