ശസ്ത്രക്രിയ വൈകിയത് മൂലം രോഗി മരിച്ച സംഭവം: കര്‍ശന നടപടി വേണം; ആരോഗ്യ മന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല

Jaihind Webdesk
Monday, June 20, 2022

 

തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയത് മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണം. സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സർക്കാരിനോ ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന:

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. വൃക്ക തകരാറിലായ രോഗിക്ക് എറണാകുളത്ത് മസ്തിഷ്‌കമരണം സംഭവിച്ച ആളുടെ വൃക്കയുമായി കൃത്യ സമയത്ത് തന്നെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. ഇതിന് പിന്നാലെ രോഗി മരിച്ചു.

നെഫ്രോളജി യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കു വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യുരിറ്റ് അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടത്.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്.