‘നോര്‍ക്ക’ ഉപദേശക ‘ബോഡി’യായി ചുരുങ്ങി : മറ്റു സംഘടനകളുടെ ഗുണഫലങ്ങള്‍ അവകാശപ്പെടുന്നു ; പരാതിയുമായി ഇന്‍കാസ് രംഗത്ത്

ദുബായ് : കേരള സര്‍ക്കാരിന് കീഴിലെ നോര്‍ക്ക, കൊവിഡ് പ്രതിരോധത്തില്‍ ഗള്‍ഫില്‍, ഉപദേശക ബോഡിയായി മാത്രം ചുരുങ്ങിയെന്ന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആരോപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന നിരവധി പ്രവാസി സംഘടനകളുടെ ഗുണഫലങ്ങള്‍ അവകാശപ്പെടുന്ന വിഭാഗമായി നോര്‍ക്ക ഹെല്‍പ് ലൈന്‍ മാറിയെന്നും ഇന്‍കാസ് യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ ആരോപിച്ചു.

ഭക്ഷണവും മരുന്നും നല്‍കി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍, ഇന്‍കാസ് ഉള്‍പ്പടെ നിരവധി സംഘടനകളാണ്   പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പ്രവാസികള്‍ക്ക് വേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ നോര്‍ക്കയ്ക്ക് കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെ ഒഴിവാക്കിയാണ് നോര്‍ക്ക, നേരത്തെ ഹെല്‍പ്പ് ലൈന്‍ രൂപീകരിച്ചത്. വിവേചനാപരമായ  ഈ നടപടിക്കെതിരെ പ്രവാസി സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മലയാളികളെ തിരിച്ചെത്തിക്കാന്‍, കേരള സര്‍ക്കാര്‍ തയ്യാറാക്കി പുറത്ത് വിട്ട വിജ്ഞാപനം പ്രഹസനം മാത്ര മാണെന്നും, സ്പ്രിംഗ്ലര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ടീയ തന്ത്രമാണെന്നും ടി. എ. രവീന്ദ്രനും, പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു.

കേരളം പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴെല്ലാം അനുകൂലമായി പ്രതികരിച്ചവരാണ് പ്രവാസികള്‍. എന്നാല്‍ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് കടുത്ത ദുരിതങ്ങളിലൂടെ പ്രവാസി സമൂഹം കടന്നുപോകുമ്പോള്‍, കേരള സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നത്. ഇത് അവസാനിപ്പിക്കണം. മലയാളികളോട് മാന്യമായ സമീപനം ഉണ്ടാകണമെന്ന് ഇന്‍കാസ് നേതൃത്വം ആവശ്യപ്പെട്ടു. വിമാന സര്‍വീസ് പുന:സ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും അനിശ്ചിതത്വത്തിലാണ്്. അതേസമയം, പ്രവാസികളെ ഏറ്റവും അവസാനം മാത്രം തിരിച്ചെത്തിച്ചാല്‍ മതിയെന്ന രഹസ്യ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുക വഴി, സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിവേചനവും വഞ്ചനയുമാണ് പ്രവാസികളോട് കാണിക്കുന്നതെന്നും ഇന്‍കാസ് കുറ്റപ്പെടുത്തി.

Comments (0)
Add Comment