ഐജി ഹര്‍ഷിത അട്ടലൂരി വിസ്മയയുടെ വീട്ടിലെത്തി ; രക്ഷിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

Jaihind Webdesk
Wednesday, June 23, 2021

കൊല്ലം : വിസ്മയ കേസന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടലൂരി നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തി. വിസ്മയുടെ രക്ഷിതാക്കളിൽ നിന്ന് നേരിട്ടു വിവരങ്ങൾ ആരാഞ്ഞതിന് ശേഷം ശാസ്താം കോട്ട പോരുവഴിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണ നിഗമന സാധ്യത ഉയർന്ന പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്തും. റിമാന്‍ഡിലായ ഭര്‍ത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതും ഇയാളുടെ കുടുംബാഗങ്ങളെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള തുടരന്വേഷണങ്ങൾക്കും രൂപം നൽകും.

കഴിഞ്ഞ ജനുവരിയിൽ നിലമേലിലെ വീട്ടിലെത്തി  വിസ്മയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദിച്ചത് ചടയമംഗലം സ്റ്റേഷനിലാണ് ഒത്തുതീർപ്പാക്കിയത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സമ്മർദത്തിലായിരുന്നു കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. ഈ കേസ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയുടെ പിതാവ് പറഞ്ഞു.