‘ആരോപണം കളവെങ്കില്‍ മുഖ്യമന്ത്രി മാനനഷ്ടകേസ് നല്‍കാത്തതെന്ത്?’ : എം.എം ഹസന്‍

 

തിരുവനന്തപുരം : നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കളവാണെങ്കില്‍ മുഖ്യമന്ത്രി മാനനഷ്ടകേസ് നല്‍കാന്‍ തയാറാകാത്തതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍. അങ്ങനെയെങ്കില്‍ സിആര്‍പിസി 340 പ്രകാരം അതേ കോടതിയില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും എം.എം ഹസന്‍ വെല്ലുവിളിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മുഖ്യമന്ത്രി കേസ് നല്‍കാന്‍ തയ്യാറാക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെന്നാണ്. പൊതുസമൂഹം അങ്ങനെ വിലയിരുത്തിയാല്‍ തെറ്റ് പറായാനാകില്ല. ആരോപണത്തെ നിയമപരമായി നേരിടാനുള്ള ധാര്‍മ്മികത മുഖ്യമന്ത്രി കാട്ടണം. സ്വപ്‌നയുടെ മൊഴി കളവാണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ഇല്ല. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന സിപിഎം എന്തുകൊണ്ട് നിയമനടപടിക്ക് തയാറാകുന്നില്ല. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ മാനനഷ്ടത്തിന് പ്രോസിക്യൂഷന് തന്നെ കേസുകൊടുക്കാന്‍ അധികാരമുണ്ട്. ആരോപണം ഉന്നിയിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന്‍റെ പേരില്‍ അവരെ കേസുകളില്‍ കുടുക്കി ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്” – എം.എം ഹസന്‍ പറഞ്ഞു.

ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അഴിമതി ആരോപണം ഉണ്ടായപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോ ഇല്ലയോയെന്ന് പരിശോധിച്ച പാരമ്പര്യം മുന്‍കാല കമ്യൂണിസ്റ്റ് മന്ത്രിസഭകള്‍ക്ക് ഉണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും എം.എം ഹസന്‍ പറഞ്ഞു. കോടതി നിരീക്ഷണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണം. സത്യം പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി പദവിയില്‍ നിന്നും മാറിനില്‍ക്കാന്‍ പിണറായി വിജയന്‍ തയാറാകണം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ നാട്ടില്‍ കലാപമുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ട് വിചിത്രമാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെ കാലപക്കൊടി ഉയരുന്നത് ഇടതുമുന്നണിയിലായിരിക്കുമെന്നും എം.എം ഹസന്‍ പറഞ്ഞു.

Comments (0)
Add Comment