തുണികെട്ടി മറച്ച ഐസിയു;തീപിടിത്തം കഴിഞ്ഞ് മാസമായിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയു റെഡിയില്ല

Jaihind News Bureau
Friday, April 17, 2026

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് ഒരു മാസം പിന്നിട്ടിട്ടും ഐസിയു സംവിധാനങ്ങൾ പുനഃസ്ഥാപിച്ചില്ല. നിലവിൽ തുണികെട്ടി മറച്ച താൽക്കാലിക സൗകര്യങ്ങളിലാണ് തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത്. ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ ജനറൽ സർജറി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്തയച്ചു.

കഴിഞ്ഞ മാർച്ച് 17-നാണ് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത്. തുടർന്ന് പ്രധാന ഐസിയുവിൽ നിന്ന് രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ശാസ്ത്രീയമായ രീതിയിൽ ഐസിയു പുനഃക്രമീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ തുണികെട്ടി മറച്ച വാർഡുകളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ താമസിപ്പിക്കുന്നത് അണുബാധയുൾപ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ഐസിയു പ്രവർത്തനങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി നൽകിയ കത്ത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിലവിലെ സാഹചര്യം ഗുരുതരമായ പ്രതിസന്ധിയാണെന്നും അടിയന്തര നടപടി വേണമെന്നുമാണ് കത്തിലെ ആവശ്യം. ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയകൾക്ക് ശേഷമുള്ള പരിചരണത്തെപ്പോലും ഈ സാഹചര്യം ബാധിക്കുന്നുണ്ട്.

അതേസമയം, ഐസിയു ഉടൻ പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലാണെന്നും സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി രോഗികളെ എത്രയും വേഗം സ്ഥിരം ഐസിയുകളിലേക്ക് മാറ്റുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.