ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാൾ ഇങ്ങനെ ഓടും? ശക്തമായ സമരത്തെ നേരിടേണ്ടിവരും: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, February 14, 2023

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  രൂക്ഷമായ വിലക്കയറ്റം കൊണ്ടും സർവത്ര മേഖലയിലും ഏർപ്പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങി. എത്ര സുരക്ഷ വർധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് ആവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തമ്പ്രാൻ എഴുന്നള്ളുമ്പോൾ വഴിമധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് ഇന്നലെ കാലടിയിലുണ്ടായ സംഭവമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 104 ഡിഗ്രി പനിയുള്ള കുഞ്ഞിന് മരുന്നു വാങ്ങാനെത്തിയ അച്ഛന് നേരെ ആക്രോശിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ, മരുന്ന് കൊടുത്ത മെഡിക്കൽ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ സമരരംഗത്തുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വനിതാ നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മർദ്ദിക്കാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല. ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീർവാണം പ്രസംഗിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സമരം ചെയ്യുന്നവരെ കരുതൽ തടങ്കലിലാക്കിയാൽ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളു ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല. എത്ര സുരക്ഷ വർധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.