‘പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ തെളിവ് എങ്ങനെ ലഭിക്കും’; സജി ചെറിയാന്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് എടുക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ തെളിവ് എങ്ങനെ ലഭിക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രി സഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സിപിഎം നീക്കം അധാര്‍മ്മികമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സജി ചെറിയാനെ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.

മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിനുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സജി ചെറിയാന്‍റെ മടങ്ങിവരവ് സ്ഥിരീകരിച്ചു. സജി ചെറിയാന്‍റെ കേസിൽ കോടതിയുടെ എല്ലാ തീരുമാനവും വന്നതാണെന്നും ഇനി ഒന്നും കൂടുതലായി വരാനില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ തീയതി ഉടന്‍ തീരുമാനിക്കുമെന്നും എം.വി ഗോവിന്ദൻ കണ്ണൂരിൽ വ്യക്തമാക്കി.

Comments (0)
Add Comment