പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്നു പേർ മരിച്ചു; മക്കള്‍ ചികിത്സയില്‍, ആത്മഹത്യയെന്ന് സംശയം

Jaihind Webdesk
Wednesday, September 4, 2024

 

മലപ്പുറം: പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. 2 പേർ പൊള്ളലേറ്റ് ചികിത്സയിലാണ്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ മണികണ്ഠന്‍റെ വീടിനാണ് തീ പിടിച്ചത്. മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന, എന്നിവരാണ് മരിച്ചത്. മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്.

പുലർച്ചെ ഒരുമണിയോടെ വീടിന്‍റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. തുടർന്ന് സരസ്വതി, റീന, അനിരുദ്ധൻ എന്നിവരെ നാട്ടുകാർ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മണികണ്ഠൻ, നന്ദന എന്നിവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 10 മണിയോടെ മണികണ്ഠൻ, റീന, അമ്മ സരസ്വതി എന്നിവരുടെ മരണം സ്ഥിരീകരിച്ചു.

സാമ്പത്തിക ബാധ്യതയെ തുട‍ർന്നുള്ള ആത്മഹത്യായാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലെ വിവരം. പെട്രോള്‍ അടങ്ങിയ കുപ്പി അടക്കം സ്ഥലത്ത് നിന്നും കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.