ക്രിമിനലുകള്‍ക്കു മുന്നില്‍ ആഭ്യന്തരവകുപ്പ് മുട്ടിലിഴയുന്നു: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind Webdesk
Monday, October 9, 2023

 

കണ്ണൂര്‍: ഷുഹൈബ് കൊലക്കേസിലടക്കം പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ആകാശ് തില്ലങ്കേരിയുടെ പേരില്‍ കാപ്പ ചുമത്തിയത് പിന്‍വലിച്ച നടപടി ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണം പാര്‍ട്ടി ക്രിമിനലുകള്‍ക്കാണെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎമ്മിന്‍റെ ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ടവരുടെ മേല്‍ ചുമത്തിയ കാപ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ ഒരു സംഘമാളുകള്‍ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്ന് രാജി ഭീഷണി മുഴക്കിയപ്പോൾ ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ മുട്ടിടിച്ചെന്നു വേണം കരുതാന്‍. പിണറായി വിജയന് കണ്ണൂര്‍ ജില്ലയില്‍ കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ പാര്‍ട്ടിയിലെ ക്രിമിനല്‍ സംഘത്തെ അനുനയിപ്പിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. പിണറായി വിജയന്‍റെ കുടുംബ യോഗങ്ങള്‍ക്ക് മുന്നോടിയായാണ് ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ ജയിലില്‍ നിന്ന് സ്വതന്ത്രനാക്കിയതെന്നും മാർട്ടിന്‍ ജോർജ് പറഞ്ഞു.

കാപ്പ ചുമത്തി ജയിലിലായിരിക്കുമ്പോള്‍ ജയിലുദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിലും ആകാശ് തില്ലങ്കേരി പ്രതിയായിരുന്നു. ഇങ്ങനെയൊരു ക്രിമിനലിനു മേല്‍ കാപ്പ ചുമത്തിയ നടപടി കാപ്പ ഉപദേശകസമിതിയെ കൊണ്ട് പിന്‍വലിപ്പിച്ചത് പിണറായി വിജയന്‍ നേരിട്ടാണോ അതോ സിപിഎം നേതൃത്വം ഇടപെട്ടാണോ എന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്ത സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു തന്നെയാണ് ആ പാര്‍ട്ടിയില്‍ ഡിവൈഎഫ്‌ഐ നേതാക്കളേക്കാള്‍ പരിഗണനയെന്ന് വ്യക്തമായിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയടക്കമുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമില്ലെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ചവരാണ് എം.വി. ജയരാജനടക്കമുള്ള സിപിഎമ്മിന്‍റെ ജില്ലയിലെ നേതാക്കള്‍. സിപിഎം ജില്ലാ നേതൃത്വത്തിനു മുകളിലാണ് തങ്ങളുടെ പിടിപാടെന്ന് പാര്‍ട്ടി ക്വട്ടേഷന്‍ സംഘം ബോധ്യപ്പെടുത്തിയിരിക്കുകയാണെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.