വൈക്കം സത്യഗ്രഹം; ചരിത്ര കോണ്‍ഗ്രസ് ഡിസംബര്‍ 5, 6 തീയതികളില്‍ തിരുവനന്തപുരത്ത്

Jaihind Webdesk
Friday, November 24, 2023

 

തിരുവനന്തപുരം: കേരളത്തിന്‍റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ തുടര്‍ച്ചയായി വൈക്കം സത്യഗ്രഹത്തിന്‍റെ ചരിത്രപ്രാധാന്യവും ദേശീയ പ്രസ്ഥാനത്തിന്‍റെ സ്വാധീനവും വിളിച്ചോതുന്ന ചരിത്ര കോണ്‍ഗ്രസ് ഡിസംബര്‍ 5, 6 തീയതികളില്‍ തിരുവനന്തപുരം ഉദയപാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ വിപുലമായി കെപിസിസി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈക്കം സത്യഗ്രഹ ചരിത്ര രേഖകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനം, സെമിനാറുകള്‍, കുടുംബസംഗമം എന്നിവ ഇതിന്‍റെ ഭാഗമായി നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, ഡോ. ശശി തരൂര്‍, വിശ്വവിഖ്യാത ചരിത്രകാരനായ ഗോപാല്‍ ഗുരു, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ. അനില്‍ സദ് ഗോപാല്‍, വൈക്കം സത്യഗ്രഹ ചിത്രകാരന്‍ പി. അതിയാമന്‍, പ്രമുഖ ചിന്തകര്‍, എഴുത്തുകാര്‍, പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടു ദിവസം ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട 2000 സ്ഥിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന പ്രതിനിധികള്‍ക്ക് പുറമെ 250 പൊതുസമൂഹ പ്രതിനിധികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നവംബര്‍ 30-നകം അപേക്ഷിക്കണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

ഈ വര്‍ഷം കഴിഞ്ഞ മാര്‍ച്ച് 30-ന് ശതാബ്ദി ആഘോഷത്തിന്‍റെ ഉദ്ഘാടനം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോട്ടയത്ത് നിര്‍വഹിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്‍റെ മുന്നണി പോരാളികളില്‍ ഒരാളായ ആമചാടി തേവന്‍റെ സ്മൃതി മണ്ഡപം തൃപ്പൂണിത്തുറ ആമചാടി ദ്വീപില്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ചെറുമകന്‍ ആനന്ദ് രാജ് അംബേദ്കര്‍ അനാഛാദനം ചെയ്തിരുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി. സജീന്ദ്രനും കണ്‍വീനര്‍ എം. ലിജുവും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, കെ. ജയന്ത്, ജി. സുബോധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.