ഡിപിആര്‍ തയാറാക്കിയത് എന്തടിസ്ഥാനത്തില്‍? ഭൂമി ഏറ്റെടുക്കുന്നതെങ്ങനെ? കെ റെയില്‍ സര്‍വേ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Jaihind Webdesk
Thursday, January 20, 2022

കൊച്ചി : ഹർജി നൽകിയവരുടെ ഭൂമിയിലെ കെ റെയിൽ സർവേ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. എല്ലാ നിയമവും പാലിച്ചുമാത്രമേ കെ റെയിൽ പോലെയൊരു പദ്ധതി നടപ്പാക്കാൻ ആകൂവെന്ന് സർക്കാരിനെ ഹൈക്കോടതി ഓർമ്മിപ്പിച്ചു. നാല് ഹർജികളിലായി പത്ത് പേരാണ് സർവേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

സർവേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയാറാക്കിയതെന്ന് സർക്കാർ ഇതിന് മറുപടി നൽകി. കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായി. ഡിപിആർ പരിശോധിക്കുകയാണെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. കെ റെയിലിനോട് സാങ്കേതിക രേഖകൾ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു.

സർവേ നടത്തും മുമ്പ് ഡിപിആർ തയാറാക്കിയോ എന്നായിരുന്നു ഹൈക്കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചത്. ഡിപിആർ തയാറാക്കും മുമ്പ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യതാ പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സർവേ പൂർത്തിയാകാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെ അനുമതി നൽകുമെന്ന് കോടതി ചോദിച്ചു. ഇപ്പോൾ നടക്കുന്ന സർവേയുടെ സ്വഭാവം എന്താണെന്നും കോടതി ആരാഞ്ഞു. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.