അരിക്കൊമ്പൻ വിഷയത്തിൽ അനാവശ്യമായി സമയം പാഴാക്കിയ സർക്കാർ മറുപടി പറയണം: ഡീൻ കുര്യാക്കോസ് എംപി

Jaihind Webdesk
Wednesday, April 19, 2023

 

ഇടുക്കി: അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് ഡീന്‍ കുര്യാക്കോസ് എംപി. സർക്കാരിന്‍റെ അഴകൊഴമ്പൻ നടപടികളാണ് അനാവശ്യമായി സമയം നഷ്ടപ്പെടുത്തി കോടതി നടപടികൾക്ക് വഴിവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 31ന് മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിലാണ് അരിക്കൊമ്പനെ പിടിച്ചുകെട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ യാതൊരു നടപടികളും സ്വീകരിക്കാതെ ഇരുന്നതോടെയാണ് കോൺഗ്രസിന്‍റെ പൂപ്പാറയിൽ അനിശ്ചിത കാല സമരം സംഘടിപ്പിച്ചത്. തുടർന്ന് ഫെബ്രുവരി 21ന് ആണ് ആനയെ പിടികൂടുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ തുടർന്നും ആനയെ പിടികൂടാതെ അനാവശ്യമായി സമയം പാഴാക്കുകയാണുണ്ടായത്. മാർച്ച് 26 ന് ആനയെ പിടികൂടാൻ തീരുമാനമെടുത്തപ്പോഴേക്കും മൃഗ സ്നേഹികൾ എന്ന പേരിൽ പലരും കോടതിയിൽ പോയി. കോടതിയിൽ നിന്നും അസാധാരണമായ നിലയിൽ വിധിയുണ്ടായപ്പോൾ ആ നടപടി തെറ്റാണെന്ന് വിമർശനമുന്നയിച്ചതും പ്രതിപക്ഷ പാർട്ടികളായിരുന്നു. ജനപ്രതിനിധികൾ എന്ന നിലയിൽ താനടക്കം സർക്കാരിന് അരിക്കൊമ്പനെ പിടികൂടുന്നതിന് പൂർണ്ണ പിന്തുണയാണ് നൽകിയത്. കോടതിയിൽ കക്ഷി ചേർന്ന് സർക്കാർ നടപടിയെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ സർക്കാർ അഭിഭാഷകന്‍റെ വാദം ദുർബലമായപ്പോൾ വിദഗ്ധ സമിതിയെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. വിദഗ്ധ സമിതിയിൽ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ യുണ്ടായിരുന്നിട്ടും സർക്കാർ നിലപാടിനൊപ്പം അവരെ കൊണ്ടുവരാൻ സാധിച്ചില്ലെന്നും ഡീന്‍ കുര്യാക്കോസ് എംപി ചൂണ്ടിക്കാട്ടി. തുടർന്ന് സുപ്രീം കോടതിയിൽ പോയതും മണ്ടത്തരമായി.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതയുളള സർക്കാരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റും ആദ്യാവസാനം വെച്ചുപുലർത്തിയ അഴകൊഴമ്പൻ നയവും ഉദാസീനതയുമാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് ഡീൻ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. തുടർ നടപടികൾ വേഗത്തിലാക്കി അരിക്കൊമ്പനെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.