സാങ്കേതിക സർവകലാശാലയിലെ വിസിക്കെതിരായ സര്‍ക്കാര്‍, സിപിഎം പോര്; ദുരിതത്തിലായി വിദ്യാര്‍ത്ഥികള്‍

Jaihind Webdesk
Sunday, November 27, 2022

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിസിയ്ക്കെതിരായ സര്‍ക്കാര്‍ സിപിഎം പോര് രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതത്തിലായി എഞ്ചിനീയറിങ്ങ്, ബിരുദ വിദ്യാര്‍ത്ഥികള്‍.  21 പരീക്ഷകളുടെ റിസൾട്ട് പ്രസിദ്ധീകരണം പിവിസി
തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതിനാലും ആശങ്കയിലാണ് ഇവര്‍.  സർട്ടിഫിക്കറ്റിനുള്ള 8000 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എംസിഎ പരീക്ഷാഫലങ്ങൾ വിസി യുടെ അംഗീകാരത്തിന് സമർപ്പിക്കാതെ പിവിസി തന്‍റെ ഓഫീസിൽ തടഞ്ഞ് വച്ചിരിക്കുന്നത് കൊണ്ടാണ് പരീക്ഷാഫലങ്ങൾ  പ്രസിദ്ധീകരിക്കാനാവാത്തത്.സുപ്രീംകോടതി വിധിയെ തുടർന്ന് വിസി യോടൊപ്പം പദവി ഒഴിയേണ്ട പിവിസി തന്‍റേത് രാഷ്ട്രീയനിയമനമാണെന്ന അവകാശവാദവുമായി അനധികൃതമായി സർവ്വകലാശാലയിൽ തുടരുകയാണ്.

സർക്കാർ ശുപാർശ ചെയ്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവർ ചട്ട പ്രകാരം വിസി പദവിയ്ക്ക് അർഹരല്ലെന്നും, പിവിസി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സർവ്വകലാശാലയിൽ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക ഭരണ രംഗത്തെ മികവും പരിശോധിച്ച്,  ഗവർണർ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിൻ ഡയറക്ടർ ഡോ:സിസാ തോമസിന് വിസി യുടെ താൽക്കാലിക ചുമതല നൽകിയത്. എന്നാല്‍  തങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവർണർ താൽക്കാലിക വൈസ് ചാൻസറായി നിയമിച്ചതാണ് സിൻഡിക്കേറ്റിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്. ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസി ക്ക് ഫയലുകൾ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

വിസിയെ നിയമിച്ച നടപടികൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണറെ എതിർകക്ഷിയാക്കിയാക്കി സർക്കാർ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ തീർപ്പാകുന്നതുവരെ വിസിക്ക് ഫയലുകൾ കൈമാറരുതെന്നാണ് സിൻഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.

എന്നാല്‍ ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ ഭാവി സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും രാഷ്ട്രീയവൈരാഗ്യത്തിന്‍റെ പേരിൽ തകർക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

അതേസമയം  നിലവിൽ സർവ്വകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരു തടസ്സവുമില്ലെന്നും സർവകലാശാലയുടെ പ്രവർത്തനം കാര്യക്ഷമാണെന്നും  അറിയിച്ചു. രജിസ്ട്രാറുടെ നിർദേശപ്രകാരം സർവ്വകലാശാല അഭിഭാഷകൻ ഗവർക്കെതിരെയുള്ള ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.