മാര്‍ക്ക് ദാന വിവാദം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; നടപടി രമേശ് ചെന്നിത്തലയുടെ പരാതിയെത്തുടര്‍ന്ന്

Jaihind Webdesk
Thursday, October 17, 2019

എംജി സര്‍വ്വകലാശാല മാര്‍ക്ക് കുംഭകോണ വിവാദത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മന്ത്രി കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളെ എതിര്‍ത്ത രമേശ് ചെന്നിത്തല ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. തന്റെ മകന് നേരെ കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണം വിഡ്ഢിത്തമാണ്. സിവില്‍ സര്‍വിസ് പരീക്ഷയെ കുറിച്ച് അദ്ദേഹത്തിന് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. തന്റെ മകന് 2017ല്‍ സിവില്‍ സര്‍വിസ് പരീക്ഷയെഴുതി 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് ജലീലിനുള്ളത്. അപമാനിക്കുക മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണമെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം റാങ്ക് കിട്ടിയ ആള്‍ക്ക് അഭിമുഖത്തില്‍ തന്റെ മകനേക്കാള്‍ മാര്‍ക്ക് കുറവായത് സ്വാധീനിച്ചത് കൊണ്ടാണെന്ന ആരോപണം വിഡ്ഢിത്തമാണ്. ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും ജലീല്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. മാര്‍ക്ക് കുംഭകോണം നടത്തി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയ മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.