വന്യമൃഗ ആക്രമണം വർധിക്കുന്നതിന് പിന്നില്‍ സർക്കാരിന്‍റെ നിസംഗത; ശാശ്വത പരിഹാരം വേണമെന്ന് ഡീന്‍ കുര്യാക്കോസ്

Jaihind Webdesk
Wednesday, March 13, 2024

 

ഇടുക്കി: വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനവാസമേഖലയെ രക്ഷിക്കാൻ ശാശ്വതമായ നടപടികൾ ഉണ്ടാവണമെന്ന് ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ്. സംസ്ഥാന സർക്കാർ തമിഴ്നാട്, കർണാടക സർക്കാരുകളെ കണ്ടുപഠിക്കാൻ തയാറാകണമെന്നും ഡീൻ ആവശ്യപ്പെട്ടു.

ഫലപ്രദമായ ഫെൻസിംഗ് സൗകര്യമുണ്ടാകുന്നതോടൊപ്പം സ്ഥിരം ആർആർടി ടീമിനെ നിയമിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നിർദ്ദേശാനുസരണം ഇടുക്കി കളക്ടറേറ്റിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ആണ് എംപി ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാന സർക്കാരിന്‍റെ നിസംഗതയാണ് വന്യമൃഗ ആക്രമണം വർധിക്കുവാൻ കാരണം.

സർക്കാർ പറയുന്നതും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ആക്രമണത്തിനിരയായവർക്കുള്ള നഷ്ടപരിഹാരം പോലും യഥാസമയം നൽകുന്നില്ലെന്നും ഡീൻ കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് മാങ്കുളത്ത് ക്രാഷ് കാരിയർ ഫെൻസിംഗ് നടത്തിയ ശേഷം ആ മേഖലയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നും അത്തരത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.