‘കൊലയാളികളെ സർക്കാർ സംരക്ഷിക്കുന്നു, കേസ് അട്ടിമറിക്കാനുള്ള നീക്കം തടയും’; സിദ്ധാർത്ഥന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, March 26, 2024

 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ക്രൂരമായ റാഗിംഗിന് ഇരയായി മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിദ്ധാർത്ഥന്‍റെ കൊലയാളികളെ സര്‍ക്കാരും പോലീസും സിപിഎം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

എസ്.എഫ്.ഐ ക്രിമിനലുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് കന്റോണ്‍മെന്റ് ഹൗസിലെത്തി. കൊലയാളികളെ സര്‍ക്കാരും പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കും.
കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ക്കെ ഡീനും പൊലീസും ശ്രമിച്ചത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി, യുവജന, മഹിള സംഘടനകളുടെ സമരവും തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദവുമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.
എന്നാല്‍ കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സര്‍വകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കും.
#JusticeForSidharath
#SfiCriminals
#CpmTerror