ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും ശംഖുമുഖത്തും വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക്

Jaihind News Bureau
Wednesday, February 10, 2021

 

തിരുവനന്തപുരം : ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ഓയിൽ ഓടയിലൂടെ കടലിലേക്ക് ഒഴുകി. വെട്ടുകാട് മുതല്‍ വേളി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. പൈപ്പിലുണ്ടായ ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കാനുള്ള നടപടികൾ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. വേളി, ശംഖുമുഖം കടല്‍തീരങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പൈപ്പില്‍ വിള്ളലുണ്ടായത്. മീന്‍ പിടിക്കുകയായിരുന്ന മത്സ്യ തൊഴിലാളികളാണ് ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്. ഗ്ലാസ് പൗഡർ നിർമാണത്തിന് ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.

വെട്ടുകാട് മുതൽ വേളി വരെ രണ്ടു കിലോമീറ്ററോളം എണ്ണ പടർന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടു മാസത്തോളം മീൻപിടിക്കാൻ കഴിയില്ലെന്ന് വി.എസ് ശിവകുമാർ എം.എൽ.എ പറഞ്ഞു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിലേക്ക് എത്രത്തോളം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന നടത്തുകയാണ്. ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.