മാസപ്പടി വിവാദം; ഹര്‍ജി അവസാനിപ്പിക്കാന്‍ സമയംതേടി ഗിരീഷ് ബാബുവിന്റെ കുടുംബം കോടതിയില്‍

Jaihind Webdesk
Wednesday, October 11, 2023

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ഹര്‍ജി അവസാനിപ്പിക്കാന്‍ അനുമതി തേടി അഭിഭാഷകന്‍ ഹൈക്കോടതിയില്‍. പരാതിക്കാരനായ ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് അവസാനിപ്പിക്കാന്‍ അനുമതി തേടിയത്. ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ കുടുംബത്തിന് താല്പര്യം ഇല്ലെന്നു ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേസ് മാറ്റുകയായിരുന്നു.

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ നിന്നാണ് ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നത്. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. കേസിലെ ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

മാസപ്പടി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.