ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലും ഹമാസും; ഗാസയിലേക്കുളള സഹായം വൈകരുതെന്ന് ഹമാസ്

Jaihind Webdesk
Sunday, November 26, 2023


വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളടക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ബന്ദികളായിക്കിയിരുന്ന 39 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാല്‍ ബന്ദികളുടെ മോചനം നീളുമെന്ന് ഹമാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദികളെ ഇരുകൂട്ടരും മോചിപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ തടവിലാക്കുകയും വിട്ടയക്കുകയും ചെയ്ത 39 പലതീനികള്‍ക്കും നാട്ടില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചു. മോചിതരായ ഫലസ്തീനികളെ കാണാന്‍ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇവരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും എത്തിയിരുന്നു. അതി വൈകാരികമായ നിമിഷങ്ങളാണ് ആ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍ കാണാന്‍ കഴിഞ്ഞത്. ഹമാസ് മോചിപ്പിച്ച രണ്ടാം ബാച്ചില്‍ 13 ഇസ്രയേല്‍ പൗരന്‍മാരും നാല് തായ്ലന്‍ഡ് പൗരന്‍മാരും ഉള്‍പ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രയേല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു. മോചിപ്പിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുദ്ധം ആരംഭിച്ചതിന് ശേഷം 49ാം ദിവസമാണ് താല്‍ക്കാലികമായെങ്കിലും അയവ് വന്നത്. ഇന്നലെ രാവിലെയാണ് നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഗാസയില്‍ പ്രാബല്യത്തില്‍ വന്നത്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെയാണ് ആദ്യം ഹമാസ് മോചിപ്പിച്ചത്. ഇസ്രയേല്‍ 24 പലസ്തീന്‍ സ്ത്രീകളെയും 15 കുട്ടികളെയും മോചിപ്പിച്ചിരുന്നു. സമാധാന കരാറില്‍ ഇല്ലാതിരുന്ന 12 തായ്‌ലന്‍ഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. തായ്‌ലന്‍ഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിന്റെ വിശദീകരണം. നാല് ദിവസം കൊണ്ട് 150 പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിക്കുമ്പോള്‍ പകരമായി 50 ബന്ദികളെ ഹമാസും മോചിപ്പിക്കും. ഇവരില്‍ 30 പേര്‍ കുട്ടികളും 20 പേര്‍ സ്ത്രീകളുമാണ്.