വെടിനിര്‍ത്തല്‍ നീട്ടി ഇസ്രയേലും ഹമാസും; താത്ക്കിലാക ആശ്വാസമായി പുതിയ പ്രഖ്യാപനം

Jaihind Webdesk
Tuesday, November 28, 2023

ഗാസയില്‍ ആശ്വാസമായി രണ്ട് ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ കരാര്‍. ഇസ്രയേലും ഹമാസും ഗാസയില്‍ തങ്ങളുടെ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ സംയുക്തമായി സമ്മതിച്ചതായി ഖത്തര്‍ അറിയിച്ചു. നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പില്‍ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്. നവംബര്‍ 24 ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെയാണ് താല്‍ക്കാലിക ആശ്വാസമായി പുതിയ പ്രഖ്യാപനം എത്തുന്നത്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഒക്ടോബര്‍ ഏഴ് മുതല്‍ കസ്റ്റഡിയിലുള്ള 240 ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇസ്രയേല്‍ 150 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും സമ്മതിച്ചിരുന്നു. ഇതുവരെ 39 ഇസ്രായേലി ബന്ദികളെ ഹാമാസും 117 ഫലസ്തീനികളെ ഇസ്രായേലും തടവില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലി ബന്ദികളെ കൂടാതെ, ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള റെഡ് ക്രോസിന് 12 വിദേശ പൗരന്മാരെയും ഹമാസ് കൈമാറിയിരുന്നു. ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടുമെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്. ഖത്തര്‍ പ്രഖ്യാപനത്തിന് ശേഷം, നിലവില്‍ നിബന്ധനകള്‍ക്ക് വിധേയമായി രണ്ട് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഹമാസും സ്ഥിരീകരിച്ചു.

16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് 49ആം നാളാണ് അയവ് വന്നത്. കഴിഞ്ഞ 24 മുതലാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് നേരത്തെ ഹമാസ് ആദ്യം മോചിപ്പിച്ചത്. അതേസമയം പലസ്തീന്‍ സ്ത്രീകളും കുട്ടികളും അടക്കം 117 പേരെ ഇസ്രയേല്‍ മോചിപ്പിച്ചിരുന്നു. മാസങ്ങളായി ഇസ്രയേലി ജയിലുകളില്‍ കഴിയുന്നവരാണ് ഇവര്‍.