ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കൊടിതോരണം അഴിച്ചു മാറ്റാനെത്തി; ബസ് ഉടമയ്ക്ക് പോലീസ് നോക്കിനില്‍ക്കെ സിഐടിയു നേതാവിന്‍റെ മര്‍ദ്ദനം

Jaihind Webdesk
Sunday, June 25, 2023

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ്സുടമയ്ക്ക് സിഐടിയു പ്രവർത്തകരുടെ മർദ്ദനം. പോലീസിന് മുന്നില്‍വെച്ചായിരുന്നു മര്‍ദനം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ബസ്സിൽ സി ഐ ടി യു പ്രവർത്തകർ കുത്തിയ കൊടി ഊരാൻ ശ്രമിച്ചപ്പോഴാണ് സിഐടിയുക്കാർ മർദിച്ചത്.

ബസിന് സര്‍വീസ് വീണ്ടും നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. സ്ഥലത്ത് എത്തിയ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ അജയ്‌ പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ മര്‍ദ്ദിക്കുന്നതും, ഭീഷണിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ രാജ് മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പോലീസുകാരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്.മർദ്ദനമേറ്റതിനെ തുടർന്ന് രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം,

കഴിഞ്ഞ ശനിയാഴ്ച്ചയാണ് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു. കൊടി കുത്തിയത്. ഇതേത്തുടര്‍ന്ന് ബസ് ഉടമയും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍ രാജ് മോഹന്‍ കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ ബസ് സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് ഇന്ന് ഉടമയെ സിഐടിയു നേതാവ് പോലീസിന് മുന്നില്‍ വച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ഇതിനെ വെല്ലുവിളിച്ചാണ് സി.ഐ.ടി.യു- സി.പി.എം. നേതാക്കള്‍ രംഗത്തെത്തിയത്. ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടയുകയും ഞങ്ങള്‍ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കില്‍ ബസ് എടുക്കെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.