കാന്തല്ലൂരിലെ കർഷകർ ദുരിതത്തിൽ; കുടിശിക തുക ഹോർട്ടികോർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് കത്ത്

Jaihind Webdesk
Friday, June 28, 2019

ശീതകാല പച്ചക്കറിയുടെ കലവറയായ കാന്തല്ലൂരിലെ കർഷകർ ദുരിതത്തിൽ. കൃഷി മന്ത്രിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കാന്തല്ലൂരിലെ കർഷകർ. കർഷകരിൽ നിന്നു സംഭരിച്ച പച്ചക്കറിയുടെ വില കുടിശ്ശിക ഹോർട്ടികോർപ്പ് നൽകണമെന്നാണ് ആവശ്യം. പ്രവർത്തനം നിലച്ച വി.എഫ്.പി.സി.കെ.യുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടുന്നു.

ഭൂരിഭാഗം പേരും കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം മാർഗ്ഗം കണ്ടെത്തുന്ന കാന്തല്ലൂരിൽ പ്രവർത്തനം മന്ദഗതിയിലായിരിക്കുന്ന വിഎഫ്പിസികെ (വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളം) പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കൃഷി മന്ത്രിക്ക് അപേക്ഷയുമായി കർഷകർ. കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രദേശത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പഴം പച്ചക്കറികൾ വിഎഫ്പിസികെ ലേലത്തിലൂടെ വിറ്റഴിച്ച് മികച്ച വിലയാണ് വിഎഫ്പിസികെ നൽകി വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഒരുവർഷക്കാലമായി സ്ഥാപനത്തിന്‍റെ പ്രവർത്തനം മന്ദഗതിയിലായതാണ് കർഷകർക്ക് തിരിച്ചടിയായത്.

മുൻവർഷങ്ങളിൽ വിഎഫ്പിസികെ ലേലകേന്ദ്രത്തിൽ ആഴ്ചതോറും ബുധനാഴ്ചയും വെള്ളിയായും നടക്കുന്ന ലേലത്തിലൂടെ ടൺകണക്കിന് പച്ചക്കറികളാണ് വിറ്റഴിച്ചിരുന്നത്. ഒട്ടേറെ വ്യാപാരികളും കച്ചവടക്കാരും മേഖല സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും പങ്കെടുക്കുന്ന ലേലത്തിലൂടെ മികച്ച വിലയും കർഷകർക്ക് ലഭിച്ചിരുന്നു. മുൻപ് ലഭിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിവരെയാണ് വിളകൾക്ക് വിലയായി ലഭിച്ചിരുന്നത്. മാത്രമല്ലതെ പ്രദേശത്ത് വിളയുന്ന എല്ലാത്തരം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഏതൊരു അളവിലും വിറ്റഴിക്കുവാനും സാധിച്ചിരുന്നതിനാൽ കർഷകന് മികച്ച സേവനമാണ് ഈ സ്ഥാപനം നൽകിയിരുന്നത്.

എന്നാൽ കഴിഞ്ഞ ഒരുവഷത്തോളമായി ഇവിടെ ലേലം പൂർണമായും നിലച്ചിട്ട്. എല്ലാത്തരം പഴം പച്ചക്കറികളും വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ ഹോർട്ടികോർപ്പിനായി ചുരുക്കം ചില പച്ചക്കറികൾ മാത്രമാണ് വിഎഫ്പിസികെ സംഭരിക്കുന്നത്. അതും ആവശ്യനുസരണം കുറഞ്ഞ അളവിൽ മാത്രം. ഇതിനാൽ കഴിഞ്ഞ സീസണുകളിൽ ടൺകണക്കിന് പച്ചക്കറികളാണ് വാങ്ങുവാൻ അളില്ലാതെ പാടങ്ങളിൽ ചീഞ്ഞ് നശിച്ചത്.  പ്രദേശത്തെ മറ്റു വ്യാപാരികൾ ഈ സാഹചര്യം മുതലാക്കി വില താഴ്ത്തിയുമാണ് സംഭരിക്കുന്നത്. ഇവിടെ നിന്നും പച്ചക്കറികൾ സംഭരിച്ചിരുന്ന കോർട്ടികോർപ്പും പ്രദേശത്തെ ചില വ്യാപാരികളും ചേർന്ന് പതിനെട്ട് ലക്ഷം രൂപയോളം കുടിശ്ശിക വരുത്തിയതോടെ കർഷകർക്ക് പണം നൽകാഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിഎഫ്പിസികെ അധികൃതർ പറഞ്ഞു. അതേ സമയം ചിലജീവനക്കാരും കമ്മറ്റി അംഗങ്ങളും സ്വകാര്യ വ്യാപാരികളെ സഹായിക്കാനായി പ്രവർത്തനം മന്ദിപ്പിച്ചതായും ആരോപണവും ശക്തമാണ്. ഇവിടെ ലക്ഷങ്ങൾ മുടക്കി വാങ്ങികൂട്ടിയ കാർഷിക യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്.