കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനം : ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നെന്ന് മാധ്യമങ്ങളുടെ വ്യാജപ്രചാരണം ; ഓണ്‍ലൈനായി പങ്കെടുത്ത് നേതാക്കള്‍, ദൃശ്യങ്ങള്‍

കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതായി മാധ്യമങ്ങളുടെ വ്യാജപ്രചാരണം. രാഹുല്‍ ഗാന്ധി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുത്തില്ലെന്നാണ് ഒരു മാധ്യമം ബ്രേക്കിങ് ന്യൂസായി നല്‍കിയത്.

തുടര്‍ന്ന് ചില മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഡിസിസി ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി ഓണ്‍ലൈനായാണ് നിര്‍വ്വഹിച്ചത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓണ്‍ലൈനായി പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമാണ്.

അതേസമയം കര്‍ഷകരെയും മധ്യവര്‍ഗത്തെയും സംരക്ഷിക്കാനുള്ള ഫലപ്രദമായ നടപടിയാണ് കേന്ദ്രം സ്വീകരിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് സാധാരണക്കാരുടെ കൈയില്‍ പണം ഇല്ലാതായിരിക്കുന്നു. സമ്പന്നരേയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സുപ്രധാന വ്യവസായങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നതിന് കോണ്‍ഗ്രസ് എതിരാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേയെ സ്വകാര്യവത്ക്കരിക്കുകയാണ്. സുഹൃത്തുക്കളുടെ കൈയിലേക്ക് സ്ഥാപനം എത്തിക്കുന്നതിനുവേണ്ടിയാണ് ഈ സ്വകാര്യവത്കരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ധനവിലയും പാചകവാതകവിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതിലൂടെ നേടിയ 23 ലക്ഷം കോടി രൂപ പോകുന്നത് നരേന്ദ്ര മോദിയുടെ സുഹൃത്തുക്കള്‍ക്കാണെന്നും ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment