സ്വപ്നാ സുരേഷിന് നിയമനം നല്‍കിയ പിഡബ്ല്യുസി, മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവലിന്‍! എക്സാലോജിക്ക് ചെന്നെത്തുന്നത് എവിടേക്ക്?

Jaihind Webdesk
Wednesday, May 29, 2024

 

തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സിഎംആർഎല്ലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച അന്വേഷണവഴിയില്‍ വീണ്ടും ചർച്ചയാകുന്നത്ഏറെ വിവാദമായ ചില പേരുകളാണ്.  മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വിദേശത്തുള്ള അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയെന്നാണ്  വെളിപ്പെടുത്തല്‍. ഈ അക്കൗണ്ടിലേക്ക് കോടികള്‍ നിക്ഷേപിച്ചവരില്‍ ഒന്ന് രാജ്യാന്തര കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സും മറ്റൊന്ന് എസ്എൻസി ലാവലിനുമാണ്. ഇതാണ് ചർച്ചകള്‍ക്ക് ചൂടുപിടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുമായും ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന രണ്ടു കമ്പനികളുടെ പേരാണ് ഉയർന്നു വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവലിന്‍ കേസിലെ എസ്എൻസി ലാവലിൻ ആണ് അബുദാബി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച ഒരു കമ്പനി. മറ്റൊന്ന് ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ സ്പേസ് പാർക്ക് നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സാക്ഷാല്‍ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും. എക്സാലോജിക്കിന്‍റെ അന്വേഷണവഴി മുഖ്യമന്ത്രിക്കും മകള്‍ക്കും മാത്രമല്ല സർക്കാരിനും തലവേദന സൃഷ്ടിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഡീലുകളിലൊതുങ്ങാതെ അന്വേഷണം കൃത്യമായി മുന്നോട്ടുപോകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

വാർത്താസമ്മേളനം നടത്തി ഷോണ്‍ ജോർജാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടത്. എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയില്‍, എം. സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നും വെളിപ്പെടുത്തലുണ്ടായി. ഇതു വഴി വലിയ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നും ഷോണ്‍ പറഞ്ഞു.

1999 മുതൽ ലാവ്‍ലിൻ കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഷോൺ, കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടി. ലാവലിന്‍റെ ഉപകമ്പനികൾ കിഫ്ബി മസാല ബോണ്ട് വഴി 9.25% പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. 6% പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നൽകുന്നത്. ഇതിന്‍റെ വ്യത്യാസത്തിൽ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവലിൻ നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.

പ്രൈസ് വാട്ടർഹൗസ് കൂപ്പറുമായുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറിന്‍റെ കാലത്തു തന്നെ വിവാദമായതാണ്. 2018 ഡിസംബർ ഒന്നിനാണ് പിഡബ്ല്യുസിയുമായി കരാർ ഒപ്പുവെക്കുന്നത്. 2020 നവംബർ 30-നാണ് കരാർ അവസാനിക്കുന്നത്. ഇതേ കാലയളവിൽ തന്നെയാണ് അബുദാബിയിലെ അക്കൗണ്ടിൽ കൺസൾട്ടിംഗ് കമ്പനി പണം നിക്ഷേപിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് അവർ പുറത്തു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയുന്നതായും ഷോൺ പറഞ്ഞു.

അന്ന് പിഡബ്ല്യുസിയുടെ തലപ്പത്തുണ്ടായിരുന്ന ആൾ തന്നെയായിരുന്നു സ്വപ്നയുടെ കമ്പനിയുടെയും മെന്‍റർ. സ്പേസ് പാർക്കിൽ നിയമനം ലഭിച്ച സ്വപ്നയ്ക്ക് ലഭിച്ചിരുന്ന ശമ്പളം 1.7 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇതേ ഇനത്തിൽ പിഡബ്ല്യുസിക്ക് നൽകിയിരുന്നത് 3.34 ലക്ഷം രൂപയും. അപ്പോൾ സ്വപ്നയ്ക്ക് നല്‍കിയ ശമ്പളം കിഴിച്ച് 2.27 ലക്ഷം രൂപയോളം ഓരോ മാസവും എവിടേക്കാണ് പോയിരുന്നത് എന്നത് ഇപ്പോൾ പുറത്തു വരുന്നു. ആദായനികുതി റിട്ടേണിൽ വിദേശത്തുള്ള അക്കൗണ്ടിനെ കുറിച്ച് വീണ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.