ഇ.പി ജയരാജന്‍ പ്രതിയായ വധശ്രമക്കേസ്; ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ്

Jaihind Webdesk
Friday, July 29, 2022

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍ പ്രതിയായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും പോലീസ് നോട്ടീസ്. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച വലിയതുറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിർദേശം.

മുമ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന് ജാമ്യം നൽകുമ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്നാണ് ഇരുവരും അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ.പി ജയരാജനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇൻഡിഗോ എയർലൈൻസ് ജയരാജന് മൂന്നാഴ്ചത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെയും വിലക്ക് ഏർപ്പെടുത്തിയിരുന്നു.