ആഴക്കടല്‍ കരാർ അഴിമതി ; കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ റദ്ദാക്കി ; സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, March 22, 2021

 

കൊച്ചി : പിടിക്കപ്പെട്ട മോഷ്ടാവ് കളവ് മുതൽ തിരിച്ചേൽപ്പിക്കും പോലെയാണ് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിണറായി സർക്കാർ പിന്മാറിയതെന്ന് രാഹുൽ ഗാന്ധി . സർക്കാരിൻറെ ഗൂഢോദ്ദേശ്യം ജനങ്ങൾക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിൻ നിയോജകമണ്ഡലം യു ഡി എഫ് സ്‌ഥാനാർഥി ദീപക് ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൈപ്പിനിലെത്തിയതായിരുന്നു രാഹുൽഗാന്ധി.

ആഴക്കടല്‍ മല്‍സ്യബന്ധനകരാര്‍ നഗ്നമായ അഴിമതിയാണ്. മല്‍സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ പിണറായി സർക്കാർ ശ്രമിച്ചു. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്ന് പറഞ്ഞ് തടിതപ്പിയെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. ഒരു രാജ്യത്തിന്റെ പ്രധാന കടമ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ ചില സംഘടനയിലുള്ളവരെ മാത്രം സംരക്ഷിച്ച് ജോലി നല്‍കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.