വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി; സര്‍ക്കാരിന്‍റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു: വി.ഡി. സതീശന്‍

Jaihind Webdesk
Thursday, November 2, 2023

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്‍റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതിക്കൊള്ളയും സര്‍ചാര്‍ജും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ചതിന് പിന്നാലെ വൈദ്യുതി നിരക്കും വര്‍ധിപ്പിച്ച സര്‍ക്കാര്‍ ജനങ്ങളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നത്. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കെഎസ്ഇബിയെ സര്‍ക്കാര്‍ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. 1957 മുതല്‍ 2016 വരെ കെഎസ്ഇബിയുടെ കടം 1083 കോടിയായിരുന്നത് പിണറായി സര്‍ക്കാരിന്‍റെ ഏഴ് വര്‍ഷത്തെ ഭരണം കൊണ്ട് 40,000 കോടിയായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളാര്‍ പദ്ധതിയിലും 50,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവെക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിനുണ്ടാക്കിയ നഷ്ടം നിരക്ക് വര്‍ധനയിലൂടെ ജനങ്ങളില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.