‘എംഎല്‍എ ആയി വേണം അടുത്ത മീറ്റിംഗിനെത്താന്‍’; ഉമയോട് മഹാരാജാസിലെ പഴയ കൂട്ടുകാർ

Jaihind Webdesk
Sunday, May 15, 2022

 

തൃക്കാക്കര: അവധി ദിവസവും വീര്യം ചോരാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം. ”മഹാരാജാസ് കോളേജിന് നഷ്ടപ്പെട്ട എംഎൽഎ പദവി തിരിച്ചുപിടിച്ച് വേണം അടുത്ത മീറ്റിംഗിനെത്താൻ… ഉമ കേൾക്കുന്നുണ്ടോ?” മഹാരാജാസ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ മീറ്റിംഗിനെത്തിയ ഉമാ തോമസിനോട് പഴയ മഹാരാജാസുകാർക്ക് പറയാനുണ്ടായിരുന്നത് അതായിരുന്നു.

 

”പി.ടി ഞങ്ങളുടെ അഭിമാനമായിരുന്നു. പി.ടി യുടെ നിലപാടുകൾ മഹാരാജാസിന്‍റെ കൂടി സംഭാവനയാണ്. ആ നിലപാടുകളുടെ തുടർച്ചയുണ്ടാക്കാൻ ഉമയ്ക്ക് സാധിക്കും. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്” –  പഴയ കൂട്ടുകാർ പറഞ്ഞു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു മീറ്റിംഗ്. മീറ്റിംഗിന് ശേഷം പൂർവവിദ്യാർത്ഥികൾക്കൊപ്പം മഹാരാജാസ് സന്ദർശിച്ച ശേഷമാണ് ഉമ മടങ്ങിയത്. പൂർവവിദ്യാർത്ഥിയും ഡിസിസി പ്രസിഡന്‍റുമായ മുഹമ്മദ് ഷിയാസ്, ജോസഫ് ആന്‍റണി എന്നിവരും കൂടെ ഉണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത് തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ്. സെന്‍റ് മൈക്കിൾസ് പള്ളി, അഡോ റേഷൻ മൊണാസ്ട്രി, തുതിയൂർ പള്ളി, സെന്‍റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളോട് വോട്ടഭ്യർഥിച്ചു. അതിനുശേഷം ചെമ്പുമുക്ക്,ജേർണലിസ്റ്റ് കോളനി ഭാഗങ്ങളിലെ ഫ്ലാറ്റുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥന നടത്തി. തുടർന്ന് പ്രതീക്ഷാ ഭവൻ, ആവിലാഭവൻ എന്നിവിടങ്ങൾ സന്ദർശിച്ചു അന്തേവാസികളുമായി സമയം ചെലവഴിച്ചു. പിന്നീട് ചലച്ചിത്രതാരം ശങ്കറിന്‍റെ മാതാവ് സുലോചനാ പണിക്കരുടെയും അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിന്‍റെയും ഭൗതികശരീരം സന്ദർശിച്ച് ആദരാഞ്ജലികളർപ്പിച്ചു. പിന്നീട് വിവിധ വിവാഹ-മരണാനന്തര ചടങ്ങുകളിൽ പങ്കുചേർന്നു. അതിനുശേഷം എൽഎൻജി കോളനി, ഹീരാ വാസ്തു ഗ്രാമം എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചിൻ കോർപ്പറേഷനിൽ മത്സരിക്കുന്ന 62 -ാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി അനിതാ വാര്യരുടെ റോഡ് ഷോയിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എംപി , ടി.ജെ വിനോദ് എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചിറ്റേത്തുകരയിലായിരുന്നു വൈകുന്നേരത്തെ സന്ദർശനം. സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്ന് ബഷീറലി ഷിഹാബ് തങ്ങളെത്തിയത് യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നു. സ്ഥാനാർത്ഥിക്കൊപ്പം കടകൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചിത്തേത്തുകര ജുമുഅ മസ്ജിദിന് സമീപം സ്ഥാനാർത്ഥിക്കൊപ്പം വീടുകൾ സന്ദർശിക്കാൻ യുഡിഎഫ് കൺവീനർ എം.എം ഹസനുമുണ്ടായിരുന്നു. സ്ഥാനാർത്ഥി ഹോം ഓഫ് ഫെയ്ത്ത് സന്ദർശിക്കാൻ അവിടെ നിന്നും മടങ്ങിയ ശേഷവും പ്രദേശത്തെ ഗൃഹസന്ദർശനം തുടർന്നു. ശാന്തിഗിരി ആശ്രമത്തിൽ നടന്ന പരിപാടിയിലും യുഡിവൈഎഫ് വെണ്ണല മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.